ഐപിഎൽ മാമാങ്കം ഇന്ന് മുതൽ; മുംബൈയും ബാംഗ്ലൂറും നേർക്കുനേർ…!
ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഐപിഎൽ 2021 സീസൺ ഇന്ന് ആരംഭിക്കുക ആണ്. ആദ്യ മത്സരത്തിൽ നിലവിലെ ടൈറ്റിൽ വിന്നർ ആയ മുംബൈ ഇന്ത്യൻസിനെ നേരിടാൻ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കളത്തില്‍ ഇറങ്ങും. ഇന്ന് വൈകുന്നേരം 7.30ന് ആണ് മത്സരം ആരംഭിക്കുന്നത്.

5 ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് തുടർച്ചയായ മൂന്നാമത്തെ കിരീടം ലക്ഷ്യം വെക്കുമ്പോൾ ആദ്യമായി ഐപിഎൽ കിരീടം സ്വന്തമാക്കാൻ ആണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ആണ് ബാംഗ്ലൂരിനെ നയിക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ നായകൻ രോഹിത് ശർമയും.
മികച്ച ബാറ്റിംഗ് നിരയും അതിനൊപ്പം കരുത്തുള്ള ബോളിങ് നിരയും തന്നെ ആണ് മുംബൈ ഇന്ത്യൻസിന്റെ ശക്തി. വൈകി ടീമിനൊപ്പം ചേർന്നുവെങ്കിലും രോഹിത് ശർമ്മക്ക് ഒപ്പം ഇന്നിംഗ്സ് ഓപ്പണിങ് ചെയ്യാൻ ക്വിന്റൺ ഡി കോക്ക് ആദ്യ മത്സരത്തില്‍ തന്നെ എത്തും എന്നാണ് അറിയാന്‍ കഴിയുന്നത്. പാകിസ്താന് എതിരെയുള്ള മത്സരത്തിന് ശേഷം ബബിള്‍ ടു ബബിള്‍ ട്രാന്‍സ്ഫര്‍ ആയി എത്തിയതിനാല്‍ ആണ് 7 ദിവസ നിര്‍ബന്ധിത ക്വാറന്റീന്‍ അദ്ദേഹത്തിന് ഒഴിവായി കിട്ടുന്നത്. സൂര്യ കുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത് ബാറ്റിങ്ങിനായി എത്തും എന്നാണ് കരുതുന്നത്. ഇഷാന്‍ കിഷന്‍, ഹാര്‍ദിക്ക് പാണ്ട്യ , കീറോൺ പൊള്ളാർഡ് തുടങ്ങിയവര്‍ കൂടി ചേരുമ്പോള്‍ ബാറ്റിംഗ് നിര അതി ശക്തം ആകുന്നു. ഒരാളുടെ ദിവസം മോശമായാല്‍ മറ്റൊരാള്‍ തിളങ്ങുന്നത് ആണ് മുംബൈയുടെ വിജയകുതിപ്പില്‍ എപ്പോളും ദൃശ്യമാകുന്നത്.
വിരാട് കൊഹ്‌ലി നയിക്കുന്ന ബാംഗ്ലൂർ ബാറ്റിംഗ് നിരയും മോശമല്ല. എതിരാളികളെ നാശം വിതയ്ക്കുന്ന തരത്തിൽ ബാറ്റിങ് വിസ്മയം തീർക്കുന്ന എബി ഡിവിലിയേഴ്സ് തന്നെ ആണ് ബാംഗ്ലൂരിന്റെ ഏറ്റവും വലിയ കരുത്ത്. മലയാളികളായ ദേവദത് പടിക്കലും മുഹമ്മദ് അസ്ഹറുദ്ദീനും ടീമിന്‍റെ ഭാഗമായി എത്തുന്നത് മലയാളികള്‍ക്കും ആവേശമാണ്. ഒപ്പം ഓള്‍ റൗണ്ടര്‍ മികവില്‍ മത്സരം തങ്ങളുടേത് ആക്കാന്‍ കഴിവ് ഉള്ള ഗ്ലെൻ മാക്സ്‍വെലും വാഷിങ്ടൻ സുന്ദറും കൂടുമ്പോള്‍ ടീം ശക്തം ആകുന്നു.
ഏത് എതിരാളികളും ഭയപ്പെടുന്ന മുംബൈ ബോളിംഗ് നിരക്ക് നേതൃത്വം നല്‍കുന്നത് ജസ്പ്രീത് ബുമ്രയും ട്രെന്റ് ബോൾട്ടും ആണ്. രാഹുൽ ചാഹർ ഗൂഗ്ലികളും കൂടി ചേരുമ്പോള്‍ ബോളിംഗ് നിരയും അതി ശക്തം. കൈൽ ജയ്മിസനും മുഹമ്മദ് സിറാജും നവ്ദീപ് സെയ്നിയും അടങ്ങുന്നത് ആണ് ബാംഗ്ലൂരിന്റെ പേസ് പട. സ്പിന്നിൽ വിസ്മയം തീർക്കാൻ യുസ്‌വേന്ദ്ര ചെഹലും ഒപ്പമുണ്ട്.
ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ ആണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാൻ കഴിയും. പിച്ച് റിപ്പോർട്ട് അനുസരിച്ചു സ്പിന്നർമാർ തിളങ്ങും എന്നാണ് വിലയിരുത്തൽ.