വിസ്മയിപ്പിക്കുന്ന മോഹൻലാൽ, ഗംഭീരമായി ‘തുടരും’; റിവ്യൂ വായിക്കാം…

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട്, മോഹൻലാൽ നായകനായ “തുടരും” ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നു. മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ നായകനായ ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകനായ തരുൺ മൂർത്തി ആണ്. തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവർ ചേർന്ന് രചിച്ച ഈ ഫാമിലി ഡ്രാമ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത് രജപുത്ര ഫിലിംസിന്റെ ബാനറിൽ എം രഞ്ജിത് ആണ്. സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെയും പോസ്റ്ററുകളിലൂടെയും പ്രേക്ഷകരിൽ ഏറെ പ്രതീക്ഷ ജനിപ്പിച്ച ഈ ചിത്രം പ്രേക്ഷകർക്ക് അവർ ആഗ്രഹിച്ചതിന്റെ ഇരട്ടിയാണ് നൽകുന്നത് എന്ന് പറഞ്ഞാലും അതൊട്ടും അതിശയോക്തിയാവില്ല.
മോഹൻലാൽ അവതരിപ്പിക്കുന്ന ടാക്സി ഡ്രൈവറായ ഷണ്മുഖൻ, ഭാര്യ ലളിത, അവരുടെ രണ്ട് മക്കൾ, ഷണ്മുഖൻ ജീവനെപ്പോലെ സ്നേഹിക്കുന്ന പഴയ അംബാസഡർ കാർ എന്നിവരെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. തന്റെ പ്രിയപ്പെട്ട കാറുമായി ബന്ധപ്പെട്ട് ഷണ്മുഖന്റെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവവും അത് ഉണ്ടാകുന്ന വെല്ലുവിളികളും, തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
തരുൺ മൂർത്തി എന്ന സംവിധായകന്റെ മികച്ച സൃഷ്ടികളിൽ ഒന്നായി “തുടരും” മാറുമെന്ന് ആദ്യ കാഴ്ചയിൽ തന്നെ വ്യക്തമാണ്. ഇതുവരെ പരീക്ഷിക്കാത്ത ഒരു സിനിമാ രീതി അവലംബിക്കാൻ അദ്ദേഹം കാണിച്ച ധൈര്യം അഭിനന്ദനാർഹം തന്നെ. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാനുഭവമാണ് തരുൺ ഈ ചിത്രത്തിലൂടെ നൽകുന്നത്. ഗംഭീരമായ തിരക്കഥ ഒരുക്കിയ തരുണിനും സുനിലിനും വലിയ കയടി അർഹിക്കുന്നു. ആ തിരക്കഥയെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കാൻ തരുണിന് സാധിച്ചു. ഓരോ രംഗത്തെയും വിശ്വസനീയമായി അവതരിപ്പിക്കുന്നതിനൊപ്പം, ഉദ്വേഗം നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. വൈകാരികത, ഹാസ്യം, ത്രിൽ, ആക്ഷൻ എന്നിവ മനോഹരമായി ഈ സിനിമയിൽ സംയോജിപ്പിച്ചിരിക്കുന്നു. സമീപകാലത്ത് ഇത്രയും ഗംഭീരമായി പാക്ക് ചെയ്ത് എടുത്ത ഒരു ഫാമിലി ചിത്രം മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് പറയാം.
മോഹൻലാലിന്റെ അസാമാന്യമായ അഭിനയമാണ് ഈ സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം. ബെൻസ് എന്ന വിളിപ്പേരുള്ള ഷണ്മുഖൻ എന്ന സാധാരണക്കാരനായ കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കി. അദ്ദേഹത്തിന്റെ സ്വാഭാവിക അഭിനയവും സൂക്ഷ്മമായ ഭാവങ്ങളും ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഒരാളാക്കി മാറ്റുന്നു. ഓരോ നോട്ടത്തിലും ഭാവത്തിലും ശരീര ചലനത്തിലും മോഹൻലാൽ എന്ന നടന്റെ പ്രതിഭ തെളിഞ്ഞു കാണാം. നിശബ്ദതയിലൂടെ പോലും വിസ്മയം തീർക്കുന്ന നിരവധി മോഹൻലാൽ മുഹൂർത്തങ്ങൾ സിനിമയിലുണ്ട്.
വില്ലൻ വേഷം ചെയ്ത പ്രകാശ് വർമ്മയുടെ പ്രകടനവും ശ്രദ്ധേയമാണ്. മോഹൻലാലിനൊപ്പം നിൽക്കുന്ന പ്രകടനം എന്ന് തന്നെ പറയാം. ലളിതയായി ശോഭനയും, പോലീസ് ഓഫീസറായി ബിനു പപ്പുവും മികച്ച പ്രകടനം കാഴ്ചവെച്ചു. തോമസ് മാത്യു, ഫർഹാൻ ഫാസിൽ, മണിയൻ പിള്ള രാജു, ഇർഷാദ്, അബിൻ ബിനോ എന്നിവരും തങ്ങളുടെ ഭാഗം നന്നായി അവതരിപ്പിച്ചു.
ഷാജി കുമാറിന്റെ ദൃശ്യങ്ങൾ മനോഹരമായിരുന്നു. ജേക്സ് ബിജോയുടെ ഗാനങ്ങളും സിനിമയ്ക്ക് കൂടുതൽ മിഴിവേകി. സിനിമയുടെ നിലവാരം ഉയർത്തിയത് അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതമാണ്. പ്രേക്ഷകരെ സംഗീതത്തിലൂടെ ത്രസിപ്പിക്കാൻ ജേക്സിന് കഴിഞ്ഞു. നിഹാദ് യൂസഫ്, ഷഫീക് വി ബി എന്നിവരുടെ എഡിറ്റിംഗും മികച്ചതായിരുന്നു. സിനിമ ഒട്ടും വിരസതയില്ലാതെ ആണ് മുന്നോട്ട് പോയത്.
“തുടരും” ഒരു മികച്ച സിനിമാനുഭവമാണ്. ഒരുപക്ഷെ, മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഫാമിലി ഡ്രാമ ത്രില്ലറുകളിൽ ഒന്നായി ഇതിനെ കണക്കാക്കാം. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ചിത്രങ്ങൾ കുറവാണ്. “തുടരും”ആ ഗണത്തിൽ വരുന്ന ഒരു സിനിമയാണ്. തീർച്ചയായും ഈ സിനിമ കാണാതെ പോകരുത്, മലയാളത്തിന്റെ മോഹൻലാൽ ബിഗ് സ്ക്രീനിൽ. അതിനൊപ്പം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത് “തുടരും” ദൃഢമായി പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തിന്റെ മോഹൻലാൽ ഒരിക്കൽ കൂടി വരവ് അറിയിച്ചിരിക്കുക ആണ്… നഷ്ടപ്പെടുത്തരുത് ഈ ചലച്ചിത്രകാവ്യം.