മനസ്സ് നിറയ്ക്കുന്ന കഥയിലൂടെയൊരു ‘സർക്കീട്ട്’; റിവ്യൂ വായിക്കാം

കഴിഞ്ഞ വർഷം വന്ന തലവൻ, ലെവൽ ക്രോസ്സ്, കിഷ്കിന്ധാ കാണ്ഡം, ഈ വർഷം ആദ്യമെത്തിയ രേഖാചിത്രം എന്നിവയിലൂടെ ഒരു നടനെന്ന നിലയിൽ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ആസിഫ് അലി നായകനായ സർക്കീട്ട് ആണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ മലയാള ചിത്രം. ആയിരത്തൊന്നു നുണകൾ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ താമർ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് അജിത് വിനായക ഫിലിംസ്, ആക്ഷൻസ് ഫിലിംസ് എന്നിവർ ചേർന്നാണ്. സംവിധായകൻ തന്നെ രചിച്ച ഈ ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ എന്ന ലേബലിലാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.
ദീപക് പറമ്പൊൾ, ദിവ്യ പ്രഭ എന്നിവർ അവതരിപ്പിക്കുന്ന ദമ്പതികളുടെ ഒരേയൊരു മകനായ ജെഫ്‌റോൺ എന്ന ജെപ്പും ഗൾഫിൽ ജോലി തേടി എത്തുന്ന ആമിർ എന്ന കഥാപാത്രവും ആണ് ചിത്രത്തിന്റെ കഥയെ മുന്നോട്ടു നയിക്കുന്നത്. ഹൈപ്പർ ആക്ടിവിറ്റി, അറ്റെൻഷൻ ഡെഫിഷ്യന്സി എന്നീ പ്രശ്നങ്ങൾ ഉള്ള ജെപ്പ് എന്ന മകനെ മാനേജ് ചെയ്യാൻ ഏറെ പാടുപെടുന്ന ദമ്പതികളുടെ ജീവിതത്തിലൂടെയാണ് കഥ തുടങ്ങുന്നത്. അതോടൊപ്പം തന്നെ ആമിർ എന്ന കഥാപാത്രം ജോലി തേടി ഗൾഫിൽ അലയുന്നതും അയാൾ അനുഭവിക്കുന്ന വെല്ലുവിളികളും സമാന്തരമായി തന്നെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിൽ, ഒരു രാത്രിയിൽ ആമിർ, ജെപ്പ് എന്നിവർ അപ്രതീക്ഷിതമായ രീതിയിൽ ഒന്നിച്ചു സഞ്ചരിക്കേണ്ടി വരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ നമ്മുടെ മുന്നിലെത്തിക്കുന്നത്.
വളരെ മികച്ച ഒരു ഫീൽ ഗുഡ് ഇമോഷണൽ ഡ്രാമയാണ് താമർ ഇത്തവണ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ വൈകാരികമായി ഏറെ സ്വാധീനിക്കുന്ന ഒരു ചിത്രമാണ് സർക്കീട്ട്. വളരെയധികം വൈകാരികമായ മുഹൂർത്തങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഒരു തിരക്കഥയുടെ മികവ് ഒട്ടും നഷ്ടപ്പെടാതെ തന്നെ അതിനു ഒരു ദൃശ്യ ഭാഷയൊരുക്കി നമ്മുടെ മുന്നിലെത്തിക്കാൻ താമറിന് സാധിച്ചു. വളരെ റിയലിസ്റ്റിക് ആയ സംഭാഷണങ്ങളും കഥാ സന്ദര്ഭങ്ങളും ഒരുപാടുണ്ട് ഈ ചിത്രത്തിൽ. അതുപോലെ തന്നെ വളരെ പുതുമ നിറഞ്ഞ ഒരു പ്രമേയമാണ് ഈ ചിത്രം ഏറെ മനോഹരമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ആ കഥ അവതരിപ്പിച്ച രീതിയും പ്രേക്ഷകരെ ചിത്രത്തോട് ചേർത്ത് നിർത്തുന്നുണ്ട്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന നിമിഷങ്ങളും വൈകാരിക മുഹൂർത്തങ്ങളും എല്ലാം നിറച്ച ഒരു മികച്ച ഫാമിലി ഡ്രാമ ആയാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ വെല്ലുവിളികളിലൂടെ സഞ്ചരിക്കുന്ന ചിത്രം പ്രവാസികൾക്കും ഒരിക്കലെങ്കിലും പ്രവാസ ജീവിതം അനുഭവിച്ചവർക്കും വളരെ വലിയ രീതിയിൽ നെഞ്ചിൽ തൊടും. ഒരേ സമയം ഒരു കുട്ടിയുടെയും, മാതാപിതാക്കളുടെയും, ഒരു യുവാവിന്റെയും വീക്ഷണത്തിലൂടെ ചിത്രം ജീവിതത്തെ നോക്കി കാണുന്നുണ്ട്.
തൊഴിൽ തേടി നടക്കുന്ന ആമിർ എന്ന യുവാവായി മിന്നുന്ന പ്രകടനം നടത്തിയ ആസിഫ് അലി ആണ് ഈ ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ്. ഒരിക്കൽ കൂടി ആസിഫ് അലിയെ വളരെ മനോഹരമായും സ്വാഭാവികമായും കണ്ട ചിത്രമാണ് ഇതെന്നും പറയാം. അത്ര ഗംഭീരമായിരുന്നു ഈ നടന്റെ പ്രകടനം. വൈകാരിക രംഗങ്ങളെല്ലാം അനായാസമായി അവതരിപ്പിച്ച ആസിഫ് അലി ഓരോ ചിത്രം പിന്നിടുമ്പോഴും ഒരു നടനെന്ന നിലയിൽ കൈവരിക്കുന്ന സ്വാഭാവികത ശ്രദ്ധേയമാണ്. ജെപ്പ് ആയി അഭിനയിച്ച ബാലതാരം ഓർഹാൻ തന്റെ വേഷം മനോഹരമാക്കിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ ജീവൻ തന്നെ ഓർഹാനും ആസിഫ് അലിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകളാണ് അത് പോലെ തന്നെ മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച ദീപക് പറമ്പൊൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ഗോപൻ അടാട്ട് എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
അയാസ് ഹസൻ നൽകിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ ചിത്രത്തിലെ കഥാന്തരീക്ഷം പ്രേക്ഷകന്റെ മനസ്സിലെത്താൻ അധിക സമയം വേണ്ടി വന്നില്ല. അത് പോലെ തന്നെയായിരുന്നു ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതവും. നിലവാരം പുലർത്തിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ മനോഹരമാക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിച്ചത് എന്നത് എടുത്തു പറയണം. സംഗീത് പ്രതാപ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം ഒരിക്കലും പ്രേക്ഷകനെ മുഷിപ്പിക്കുന്ന വേഗതയിലേക്കു താഴ്ന്നു പോയില്ല എന്നതും മുതൽക്കൂട്ടായി. വൈകാരികമായി പ്രേക്ഷകനെ സ്വാധീനിക്കുന്ന രീതിയിൽ ചിത്രത്തിന്റെ സംഗീതവും താളവും അതിലെ ദൃശ്യങ്ങളും പരസ്പരം ഇണങ്ങി നിൽക്കുന്ന കാഴ്ചയാണ് സർക്കീട്ട് സമ്മാനിക്കുന്നത്.
ഈ അടുത്ത കാലത്തു മലയാള സിനിമയിൽ വന്ന ഏറ്റവും മനോഹരമായ ഫീൽ ഗുഡ് ഫാമിലി ചിത്രങ്ങളിൽ ഒന്നാണ് സർക്കീട്ട് എന്ന് സംശയമേതുമില്ലാതെ പറയാം. പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന, അവരുടെ കണ്ണ് നനയിക്കുന്ന, അവസാനം അവരിൽ സന്തോഷം നിറക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തരാക്കുന്ന ഒരു മികച്ച സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.