41 ദിവസം കൊണ്ട് 440 കോടി ആഗോള കളക്ഷൻ; ആ ചെരിഞ്ഞ തോളിലേറി മലയാള സിനിമ!

മലയാളത്തിന്റെ മോഹൻലാൽ മലയാള സിനിമയെ തന്റെ ചെരിഞ്ഞ തോളിൽ താങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ഒന്നര മാസത്തോളമായി മലയാളികളും ഇന്ത്യൻ സിനിമാ ലോകവും കണ്ടു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ പുറത്ത് വന്ന രണ്ടു മോഹൻലാൽ ചിത്രങ്ങൾ നേടിയ ആഗോള കളക്ഷൻ 440 കോടി രൂപക്ക് മുകളിലാണ്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു നേട്ടം ഒരു താരം കൈവരിക്കുന്നത്.
മാർച്ച് 27 നു റിലീസ് ചെയ്ത മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’ ആഗോള ഗ്രോസ് ആയി നേടിയത് 265 കോടിയോളം ആണെങ്കിൽ, ഒരു മാസത്തിനു ശേഷം ഏപ്രിൽ 25 നു റിലീസ് ചെയ്ത മോഹൻലാൽ നായകനായ തരുൺ മൂർത്തി ചിത്രം ‘തുടരും’ ആഗോള ഗ്രോസ് ആയി റിലീസ് ചെയ്ത് 12 ദിനം കൊണ്ട് നേടിയത് 172 കോടി രൂപയാണ്. പ്രതീക്ഷകൾക്ക് വിരുദ്ധമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ഒന്നര മാസം കൊണ്ട് രണ്ടു തവണ ആഗോള ഗ്രോസ് ആയി 200 കോടി ക്ലബിൽ കേറുന്ന ആദ്യ ഇന്ത്യൻ താരമായും മോഹൻലാൽ മാറും.
ഇനി കേരളാ ഗ്രോസ് മാത്രം എടുത്താലും ഇത് ചരിത്രമാണ്. 86 കോടിയാണ് ‘എമ്പുരാൻ’ നേടിയ കേരളാ ഗ്രോസ് എങ്കിൽ പതിമൂന്ന് ദിവസം കൊണ്ട് 80 കോടിയിലേക്ക് എത്തുകയാണ് ‘തുടരും’. ഈ രണ്ട് ചിത്രങ്ങൾ ചേർന്ന് ഒരു കോടിയിൽ കൂടുതൽ പ്രേക്ഷകരെയാണ് 41 ദിവസം കൊണ്ട് കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത്. 160 കോടിക്ക് മുകളിലാണ് ഈ രണ്ട് മോഹൻലാൽ ചിത്രങ്ങൾ ചേർന്ന് കേരളത്തിലെ തീയേറ്ററുകളിൽ നിന്നും നേടിയത്.
മലയാള സിനിമയുടെ മാക്സിമം പൊട്ടൻഷ്യൽ പോസിറ്റീവ് റിപ്പോർട്ട് കിട്ടുന്ന ഒരു വമ്പൻ ഹൈപ്പ് മോഹൻലാൽ ചിത്രമാണെന്നത് പരസ്യമായ രഹസ്യമാണ്. ‘എമ്പുരാൻ’ 265 കോടി ആഗോള ഗ്രോസ് നേടിയപ്പോഴും ‘തുടരും’ ഇപ്പോൾ ഇരുനൂറിലേക്ക് കുതിക്കുമ്പോഴും അത് മോഹൻലാലിന്റേയും മലയാളത്തിന്റെയും മാക്സിമം പൊട്ടൻഷ്യൽ അല്ല. വമ്പൻ ഹൈപ്പിൽ ബ്രഹ്മാണ്ഡ റിലീസായി എത്തിയ എമ്പുരാന് എല്ലാവരിൽ നിന്നും പോസിറ്റീവ് അഭിപ്രായം ലഭിച്ചില്ല. എല്ലാവരും നല്ലത് പറയുന്ന തുടരുമിന് വമ്പൻ ഹൈപ്പും ബ്രഹ്മാണ്ഡ റിലീസും ഉണ്ടായിരുന്നുമില്ല. ഇത് രണ്ടും ഒന്നിച്ചു വരുന്ന ദിവസം മലയാള സിനിമയും മലയാളി പ്രേക്ഷകരും കാണും മോളിവുഡ് എന്ന മോഹൻലാൽവുഡിന്റെ യഥാർത്ഥ പൊട്ടൻഷ്യലും മോഹൻലാൽ എന്ന താര ചക്രവർത്തിയുടെ അതിരും എതിരും ഇല്ലാത്ത ബോക്സ് ഓഫീസ് മാജിക്കും.